
അശ്ലീലച്ചുവയോടെയുള്ള സംസാരം; നടന് വിനായകനെ അറസ്റ്റ് ചെയ്തേക്കും.
കല്‍പ്പറ്റ: യുവതിയോട് ഫോണിലൂടെ ലൈംഗിക ചുവയോടെ സംസാരിച്ചെന്ന കേസില്‍ നടന് വിനായകനെ അറസ്റ്റ് ചെയ്തേക്കും. യുവതിയുടെ മൊഴിയെടുത്തതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടിക്ക് ഒരുങ്ങുകയാണെന്ന് പൊലീസ് അറിയിച്ചു. കേസില്‍ സൈബര്‍ തെളിവുകള്‍ ശേഖരിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.ലൈംഗിക ചുവയോടെ യുവതിയോട് സംസാരിച്ചെന്ന പരാതിയില്‍ കല്‍പ്പറ്റ പൊലീസാണ് വിനായകനെതിരെ കേസെടുത്തത്. ഐപിസി 506, 294 ബി, കെപിഎ 120 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. യുവതിയുടെ മൊഴി കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു. വിനായകനുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ റെക്കോഡ് യുവതി പൊലീസിനു മുന്നില്‍ ഹാജരാക്കി.
ഒരു പരിപാടിക്ക് വിനായകനെ ക്ഷണിക്കാനായി വിളിച്ചപ്പോഴാണ് ഇത്തരം അനുഭവമുണ്ടായതെന്നാണ് യുവതി ആരോപിക്കുന്നത്. ഈ ഫോണ്‍ സംഭാഷണത്തിന്റെ റെക്കോര്‍ഡ് സൂക്ഷിച്ചിട്ടുണ്ടെന്നും യുവതിയുടെ ഫേസ്ബുക്ക് കുറപ്പില്‍ പറയുന്നു.
യുവതിയുടെ ഫേസ് ബുക്ക് കുറിപ്പ്:-
നടിയ്ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു.എന്നാൽ യഥാർത്ഥ ജീവിതത്തിൽ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല. കാൾ റെക്കോർഡർ സൂക്ഷിച്ചിട്ടുണ്ട് തൊട്ടപ്പൻ കാണും. കാമ്പയിനിൽ സജീവമായുണ്ടാവും. അദ്ദേഹത്തെ ജാതീയമായി അധിക്ഷേപിച്ചതിനെ അപലപിക്കുന്നു. അത്തരം ജാതി അധിക്ഷേപങ്ങൾക്കെതിരെ എപ്പോഴും നില കൊള്ളൂന്നതിനാൽ വിനായകൻ ജാതീയമായോ, വംശീയമായോ അധിക്ഷേപിക്കപ്പെടുന്നത് ശക്തമായി എതിർക്കുന്നു. സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രം. ഈ വിഷയത്തിൽ കൂടുതൽ ഒന്നും പറയാനില്ലാത്തതിനാൽ മെസ്സഞ്ചർ, ഫോൺ എന്നിവയിൽ കൂടി കൂടുതൽ അന്വേഷണങ്ങൾ ഉണ്ടാകാതിരിക്കുമല്ലോ.